ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ഭരണി ദിനം ഭക്തിയും വിശ്വാസവും കലാവൈഭവവും സമന്വയിക്കുന്ന സുന്ദരനിമിഷം. ആവേശത്തിന്റെ തേരിലേറിയെത്തുന്ന ഓണാട്ടുകരയുടെ അഭിമാനത്തിന്റെ കുതിരപ്പൊക്കം. ജീവതയിലേറിയെത്തുന്ന അമ്മയുടെ അനുഗ്രഹത്തിനായി പുലരുവോളം പ്രാർഥനകളോടെ നാട് കാത്തുനിന്നു. കെട്ടുകാഴ്ചകളെ വരവേൽക്കാൻ ഓണാട്ടുകരയുടെ മണ്ണും മനസും ഇന്നലെ പുലർച്ചയോടെ ഒരുങ്ങിയിരുന്നു.
അണിഞ്ഞൊരുങ്ങിയ കുത്തിയോട്ടസംഘങ്ങൾ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ചുവടുവച്ചെത്തി. ദേവിക്കു മുൻപിൽ തൊഴുതു പ്രാർഥിച്ചു സമർപ്പണം നടത്തി. കുത്തിയോട്ട വരവ് ഉച്ചയോടെ അവസാനിച്ചു. പിന്നെ കെട്ടുകാഴ്ചകൾക്കായുള്ള കാത്തിരിപ്പ്. ക്ഷേത്രപരിസരത്തും കാഴ്ചക്കണ്ടത്തിന്റെ കരയിലും ഭക്തർ നിറഞ്ഞു.
എള്ളിൻപൂമണമുള്ള നാട്ടുവഴികളിലൂടെ മരച്ചക്രങ്ങൾ ഘടിപ്പിച്ച ചട്ടങ്ങളിലേറി ഗോപുരം കണക്കുയരമുള്ള കെട്ടുകാഴ്ചകളെത്തി. ദേവിസ്തുതികളും ആർപ്പുവിളികളും അകമ്പടിയായി. 13 കരകളിൽനിന്നായി 6 കുതിരകളും 5 തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും. ഗോപുരാകൃതിയിലുള്ള കുതിരകൾക്ക് 125 അടിയോളമാണ് പൊക്കം.
മുകളിലും താഴെയുമായി 13 എടുപ്പുകൾ. നടുക്ക് പുരാണകഥകളുടെ ദൃശ്യങ്ങൾ നിറഞ്ഞ പ്രഭട. ദാരുശിൽപകലയുടെ വിസ്മയം ഈരേഴ തെക്കിന്റെ കുതിര വൈകിട്ട് 5.47ന് ക്ഷേത്ര മുറ്റത്തെത്തി. അമ്മയെ വണങ്ങി കാഴ്ചക്കണ്ടത്തിലേക്കിറങ്ങി.
കുതിരയുടെ ഇടക്കൂടാരത്തിന്റെ വശങ്ങളിൽ തുള്ളിക്കളിക്കുന്ന പാവക്കുട്ടികൾക്കൊപ്പം ജനസാഗരത്തിന്റെ ആർപ്പുവിളിയുടെ അലയൊലിയിൽ ഗ്രാമം ഇളകിമറിഞ്ഞു. അന്തരീക്ഷം ദേവീമന്ത്ര മുഖരിതമായി. താനേ കൂമ്പി വിടരുന്ന താമരയും കിരീടത്തിനു മുകളിൽ അരയന്നവുമായെത്തിയ ഈരേഴ വടക്കിന്റെ കുതിര രണ്ടാമതായി കാഴ്ചക്കണ്ടത്തിലേക്കിറങ്ങി.
പിന്നാലെ ഊഴമനുസരിച്ച് കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് കരകളിലെ കെട്ടുകാഴ്ചകളും അമ്മയെ വണങ്ങി രാത്രിയോടെ കാഴ്ചക്കണ്ടത്തിൽ നിരന്നു.
കുതിരകളും തേരുകളും ഭീമനും ഹനുമാനും പാഞ്ചാലിയും അണിനിരന്നതോടെ കാഴ്ചക്കണ്ടം ഭക്തിയുടെയും കരവിരുതിന്റെയും സംഗമഭൂമിയായി. അമ്മയോടുള്ള ഭക്തിയും സ്നേഹവും നാട് നെഞ്ചോടു ചേർത്തു വാനിലേക്കുയർത്തി.
പുലര്‍ച്ചെ മൂന്നിന് ജീവതയില്‍ എഴുന്നെള്ളുന്ന ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര് സമര്‍പ്പിച്ച കെട്ടുകാഴ്ചകള്ക്കമുന്പിലെത്തും. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ച് ക്ഷേത്രത്തിലേക്കു മടങ്ങുന്നതോടെ കുംഭഭരണി മഹോത്സവം സമാപിക്കും.